തിരുവനന്തപുരം: സംസ്ഥാനത്ത് പകൽച്ചൂട് കനക്കുന്നു. പാലക്കാട് ജില്ലയിൽ പകൽ താപനില 40 ഡിഗ്രി സെൽഷസിലെത്തി. മിക്ക ജില്ലകളിലും ശരാശരി പകൽതാപനിലയിൽ ക്രമാതീതമായ വർധനവുണ്ടാകുന്ന പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശരാശരി താപനിലയിൽ രണ്ട് മുതൽ മൂന്നു ഡിഗ്രി വരെ സെൽഷസ് വർധനവാണ് ഉണ്ടായിരിക്കുന്നത്. അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് കൂടിയതും ചൂടിന് കാഠിന്യമേറ്റുന്നതായി കാലാവസ്ഥാ വിദഗ്ധർ പറയുന്നു.
പാലക്കാട് ജില്ലയിൽ കൂടിയ പകൽ താപനില 40 ഡിഗ്രി സെൽഷസ് വരെയും കൊല്ലം ജില്ലയിൽ 39 ഡിഗ്രി വരെയും കോട്ടയം ജില്ലയിൽ 38 ഡിഗ്രി വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി വരെയും താപനില ഉയരാനിടയുണ്ട്.
അതേസമയം സംസ്ഥാനത്ത് വേനൽമഴ ദുർബലമായി തുടരുകയാണ്. മിക്ക ജില്ലകളിലും മഴക്കുറവ് രൂക്ഷമാണ്. ഇതോടെ സംസ്ഥാനത്തിന്റെ പല മേഖലകളിലും കുടിവെള്ള ക്ഷാമവും രൂക്ഷമായിരിക്കുകയാണ്.
കാർഷിക മേഖലയെയും മഴക്കുറവ് സാരമായി ബാധിക്കുന്നുണ്ട്.ഇന്നലെ വരെ 92.2 മില്ലിമീറ്റർ മഴയാണ് കേരളത്തിൽ പെയ്യേണ്ടിയിരുന്നത്. എന്നാൽ പെയ്തത് 59.1 മില്ലിമീറ്ററാണ്.
പാലക്കാട് ജില്ലയിൽ മഴക്കുറവ് 62 ശതമാനമാണ്. മലപ്പുറത്ത് 56 ശതമാനവും കൊല്ലത്ത് 53 ശതമാനവും ഇടുക്കിയിൽ 51 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.